കൊച്ചി: ഊബർ ടാക്സി ഫുട്പാത്തിലേയ്ക്ക് ഇടിച്ചു കയറി കാൽനട യാത്രക്കാരി മരിച്ചു. ഫുട്പാത്തിലൂടെ നടന്നു വരികയായിരുന്ന കൊല്ലം പുത്തൂർ മാറനാട് ചാമത്തുണ്ടിൽ വീട്ടിൽ ജയചന്ദ്രബാബുവിന്റെ മകൾ ഗോപിക ജയൻ (31) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 5.45 ന് കടവന്ത്ര മെട്രോ പില്ലർ 852ന് സമീപത്തായിരുന്നു അപകടം. കൂട്ടുകാരിയെ വൈറ്റില മൊബിലിറ്റി ഹബ്ബിൽ നിന്ന് പുലർച്ചെ അഞ്ചിന് കൊല്ലത്തേക്കുള്ള ബസ് കയറ്റി വിട്ടശേഷം ഫുട്പാത്തിലൂടെ നടന്നു വരുമ്പോഴായിരുന്നു അപകടം.
കടവന്ത്ര ഭാഗത്തുനിന്നു വന്ന ഊബർ ടാക്സി നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗോപിക തൽക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന കൂട്ടുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു.
ടാക്സി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. വൈറ്റിലയിൽ എച്ച്ആർ കോഴ്സിന്റെ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു ഗോപിക.